Saturday, 26 November 2016

Hridya Rakesh

പ്രണയം ഒരു വല്ലാത്ത അനുഭൂതിയാ ലെ.... ന്തിനാ മൂക്ക് ചുളിക്കണത്?? സത്യല്ലേ പറഞ്ഞത്‌?? എന്‍റെ ആദ്യത്തെ പ്രണയം... <3 <3 <3 .... കണ്ടോ കണ്ടോ എല്ലാരടേം മൂക്ക് ചുളിയണ കണ്ടോ... എന്താ?? നിക്കും പ്രേമിചൂടെ??? അല്ലേലും ഇങ്ങനാ... പ്രണയം ദിവ്യമാണ് തേങ്ങയാണ് മാങ്ങയാണ് എന്നൊക്കെ പറയും.. എന്നാ ആരെങ്കിലും പ്രേമിക്കുന്നെന്നു പറഞ്ഞാലോ???...ഭര്‍ത്താവ് ഗ്രൂപ്പിലുള്ളതല്ലേ... അദ്ദേഹം കണ്ടാല്‍ എന്ത് വിചാരിക്കും?? എന്നൊക്കെ കരുതിയാണോ കൂട്ടുക്കാരെ ??? എങ്കി മുഴോനും വായിക്കാതെ പോവല്ലേ...
<3
<3
<3
അന്ന് മൂന്നോ നാലോ വയസ് പ്രായം....അഞ്ചാറു ദിവസം ഒരുമിച്ചവധി കിട്ട്യാ വല്യമ്മ കുട്ട്യോളേ പെറുക്കി കെട്ടി അവരുടെ വീട്ടില്‍ പോകും... ചങ്ക് ബ്രോസ് പോയ പിന്നെ നിക്ക് മുഷിചിലാണ്... അമ്മേനെ ഇട്ടു വട്ടം കറക്കും... അവരുള്ളപ്പോ അമ്മേനെ ശല്യം ചെയ്യാറില്യെ... ഞങ്ങള് മൂന്നാളും അപ്പറത്തെ ചിക്കൂം അന്നും കൂടിയായാ ജങ്ക ജക ജക യാ... ആ നാട് തലകീഴായങ്ങട് വെക്കും... ന്നാ ആരേലും മാറി പോയാലോ അപ്പൊ നാട്ടുക്കാരും അയല്‍ക്കാരും അടക്കം പറച്ചില് തൊടങ്ങും.. കുട്ട്യോളുള്ളപ്പോ രസാര്‍ന്നൂ ന്നു... കൊറേ വിക്രിത്യൊക്കെ കാണിക്കുമെങ്കിലും എല്ലാര്‍ക്കും ഞങ്ങളെ പെരുത്തിഷ്ടാ... ചാമ്പ പ്പൂക്കൂമ്പോ സിസ്റ്ററമ്മ പൊട്ടിചേരും... ബിരിയാണി വെക്കുമ്പോ ഞങ്ങള്‍ക്ക്‌ പ്രത്യേകം പൊതിഞ്ഞു മാറ്റി വെക്കുന്ന ആമിനുമ്മ... അതൊക്കെ നിഷ്കളങ്ക സ്നേഹാ..അങ്ങനൊരീസം വല്യമ്മ വീട്ടീപോയപ്പോ വാശിപിടിച്ചു വട്ടം കൂട്യോണ്ട് ന്നേം കൊണ്ടോയി... മൂന്ന് വണ്ടി കേറി വേണം അമ്മാമെടെ വീടെത്താന്‍.. അവസാനത്തെ ബസും ഇറങ്ങി കഴിഞ്ഞതോണ്ട് ചങ്ക് ബ്രോ വണ്ണും ടുവും ഓട്ടം തൊടങ്ങി... വഴി അറീല്യെങ്കിലും ഞാനും ഓടി.. അന്നവിടത്തെ ഉത്സവായിരുന്നൂട്ടോ... അങ്ങനെ ഓടി ഓടി വല്യമ്മേടെ വീട്ടിലെത്ത്യെപ്പോ വല്യേട്ടനും കുഞ്ഞേട്ടനും ഉമ്മറത്തിരുന്നു വെള്ളം കുടിക്കാ... രണ്ടും നല്ലോണം വിയര്‍ത്തിട്ട്ണ്ട്... ഞാനും വാങ്ങി കുടിച്ചു രണ്ടു ഗ്ലാസ്‌ വെള്ളം.. ഹോ ന്തൊരു ദാഹം...
ഉച്ചത്തെ ഊണും കഴിഞ്ഞാ ഞങ്ങള് പൂരം കാണാന്‍ പോയത്‌.. പൊതുവേ തൃശൂര്‍ പൂരങ്ങള്‍ടെ നാടല്ലേ... പൊടി പൊടിച്ചു.. അപ്പഴാണ് തിടമ്പേറ്റി നിക്കണ ആനേല് കണ്ണ് പെട്ടത്... അപ്പൊ തന്നെ വല്യേട്ടനെ തോണ്ടി.. "ഏതാന്യാ അത്...???" അതാ തായങ്കാവ് മണികണ്ഠന്‍... ഏട്ടന്‍ പേര് പറഞ്ഞു തന്നു.... നിക്ക് വല്ലാണ്ട് ഇഷ്ടായി.. ഓം ശാന്തി ഒശാനേല് നസ്രിയ നിവിനെ കണ്ട അവസ്ഥയിലായി ഞാന്‍.. അത്രക്കിഷ്ടായി അവനെ... നല്ല ഒത്തൊരു ഗജവീരന്‍... നിലത്തിഴയുന്ന തുമ്പിക്കൈ.... ഇടതൂര്‍ന്ന ആനവാല്‍... വിരിഞ്ഞ മസ്തിഷ്കം.. ആകെ മൊത്തം അവന്റെ ആരാധികയായി മാറി.. മൂന്ന് വയസേ ഉള്ളൂ ന്നോര്‍ക്കണേ.... പൂരത്തിന്റെ പിറ്റേന്ന്... ഞങ്ങള് മുറ്റത്ത് കളിചോണ്ടിരുന്നപ്പോ അവനും പാപ്പാനും ആ വഴി വന്നു.. വല്യമ്മ പഴം കൊടുക്കാന്‍ മുറ്റത്തേക്ക്‌ ഇറങ്ങ്യെപ്പം ഞങ്ങളും പോയി... വല്യമ്മേടെ കുട്ടിക്കാലതാണ് അവന്‍ കാടിറങ്ങി തായങ്കാവ് അമ്പലത്തിന്റെ മുറ്റത്തെത്തിയത്രേ...ആദ്യം പറഞ്ഞയചെങ്കിലും ഒരു നിയോഗം പോലെ അവന്‍ വീണ്ടും വന്നു.. അങ്ങനെ തായങ്കാവ് ശാസ്താവിനു ശീവേലിക്കായി നാട്ടുക്കാര്‍ ഒത്തൊരുമിചൊരാനേ വാങ്ങി... അതാണ്‌ എന്റെ മുന്നില് നിക്കണതു ന്നു വല്യമ്മ പറഞ്ഞപ്പോ ആരാധന കൂടി... ഞങ്ങള് മൂന്നാളും ആന പുറത്ത്‌ കേറി കൊറേ നേരം ഇരുന്നു... പിന്നെ പോകാന്‍ നേരം തുമ്പിക്കയ്യിലൊരുമ്മേം കൊടുത്തു... വല്യമ്മേനേ അവനു വല്യ കാര്യാര്‍ന്നു.. കണ്ടാ ഒടനെ കൈ പൊക്കി സലാം പറയും... ശീവേലിക്കിടെല് വല്യമ്മേ കണ്ടാ ഒരു നിമിഷം ഒന്ന് നോക്കി നിക്കും എന്നിട്ടേ പിന്നേം നടക്കൂ... നാട്ടുക്കാര്‍ക്കും എന്തിനു തൃശൂര്‍ പാലക്കാട്‌ മലപ്പുറം ക്കാര്‍ക്കും വല്യ കാര്യാര്‍ന്നു അവനെ... കാലം കടന്നു പോയി.. എന്റെ വയസ് മൂന്നായി.... നാലായി...അങ്ങനെ കൂടിക്കൊണ്ടിരുന്നു...ഒപ്പം മണികണ്ഠനോടുള്ള സ്നേഹവും വളര്‍ന്നു... വല്യേട്ടന് പൊതുവേ ആനയും വിജയും കാറും ബൈക്കുമൊക്കെ യാണ് താല്പര്യം... പക്ഷെ വിജയും കാറുമൊക്കെ ഏട്ടന്റെ മുറിയിലെ ചുവരിലൊതുങ്ങിയപ്പോ ആനകളുടെ ഫോട്ടോ മാത്രം വീടിന്റെ എല്ലായിടത്തും പതിക്കാന്‍ അനുവാദം കിട്ടി.. ആനെടെ അടയാളം പറഞ്ഞാ പേര് പറയും അത്രക്ക് പ്രാന്താ ഏട്ടന്... അതിന്റെ കൂടെ കൂട്യോണ്ടാ ന്നറിയില്ല.. നിക്കും അതേ സ്വഭാവാ... എന്റെ റൂമിലും നിറച് ആനെടെ ഫോട്ടോയാ.. അതില് ഭൂരിഭാഗവും മണികണ്ഠ ന്റ്യാട്ടോ... പിന്നെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍.. പാറമേക്കാവ് ശ്രീ പത്മനാഭന്‍... തിരുവമ്പാടി കുട്ടിശങ്കരന്‍.... അങ്ങനെ അങ്ങനെ അങ്ങനെ നീണ്ടു... പിന്നെ പത്താം ക്ലാസിലൊക്കെ എത്ത്യേപ്പോ ആ വട്ടൊക്കെ മാറി.. പെണ്‍കുട്ടികള്‍ക്ക് ആനപ്രേമം പൊതുവേ കുറവായിരിക്കും ന്നാ പൊതുവേ ഉള്ള കാഴ്ചപ്പാട്... ന്നാ എനിക്കങ്ങനെ പ്രേമം തോന്നാന്‍ കാരണം ഏട്ടന്മാരടെ ഇഷ്ടം ആയിരുന്നൂട്ടോ... അവരെന്ന്യാ ഫോട്ടോ ഒക്കെ കൊണ്ട തന്നിരുന്നത്... അങ്ങനെ കാലം പിന്നെയും കടന്നു പോയി.. ആനകളെ വിട്ട് യഥാര്‍ത്ഥ മനുഷ്യനെ പ്രണയിച്ച കാലം ഞാന്‍ പ്ലസ്‌ ടു പഠിക്കുന്ന കാലം... അന്ന് ക്ലാസ്സില്ലായിരുന്നു... രാകേഷേട്ടനോട് എഫ് ബിയില്‍ സംസാരിചോണ്ടിരിക്കുന്ന ഇടയിലാണ് ഒരു നോട്ടിഫിക്കേഷന്‍ വന്നത്.. തായങ്കാവ് മണികണ്ഠന്‍ ആഡട് എ ന്യൂ ഫോട്ടോ... പഴയ ആന പ്രേമം കൊണ്ട് അപ്പൊ തന്നെ ഓപ്പണ്‍ ചെയ്തു ... കണ്ടപ്പോ എനിക്കെന്റെ കണ്ണുകളെ നിയന്ത്രിക്കാനായില്ല....
.
.
.
.
.
.
.
.
അതെ... അഭിമാനത്തോടെ അവന്‍ കഴുത്തിലണിഞ്ഞിരുന്ന അവന്റെ പേരെഴുതിയ മാല അഴിച്ചു വെച്ചിരിക്കുന്നു.. ഒപ്പം കണ്ണീര്‍ പ്രണാമങ്ങള്‍ എന്നൊരു വാചകവും... അതെ അവന്‍ എന്ന... അവനെ സ്നേഹിച്ചിരുന്ന എന്നെ പോലെ ഒരായിരം പേരെ വിട്ടുപോയിരിക്കുന്നു... എത്ര നേരം ഞാന്‍ കരഞ്ഞു എന്നെനിക്കറിയില്ല.. അല്‍പ്പമൊന്നു കണ്ണുനീര്‍ നിയന്ത്രിക്കാനായപ്പോ വല്യമ്മയെ ഓര്‍ത്തു.. ഉടനെ അങ്ങോട്ടോടി.. വല്യമ്മക്കും ആ വാര്‍ത്ത സഹിക്കാന്‍ കഴിഞ്ഞിരുന്നില്ല...അവര്‍ അങ്ങോട്ട്‌ പോകാന്‍ ഒരുങ്ങുകയായിരുന്നു.. ഞാനും പോയി അവനെ അവസാനമായി കാണാന്‍... കണ്ടു....നെറ്റിപട്ടം ചുറ്റി തിടമ്പേറ്റി ആദ്യമായി ഞാനവനെ കണ്ട അതെ സ്ഥലത്ത്‌... ജീര്‍ണിച്ച ഒരു ശരീരം മാത്രമായി.... അന്ന് രാത്രി ഏറെ വൈകിയാണ് ഞങ്ങള്‍ തിരിച്ചെത്തിയത്‌... ഫോണ്‍ നോക്കിയപ്പോ ഒരു പത്തമ്പത് മെസ്സേജും മിസ്സ്‌ കോളും... രാവിലെ ഏട്ടനോട് ഒരു വാക്കുപോലും പറയാതെയാണ് പോയത്‌... പേടിച്ചിട്ടാണ് ആ പാവം വിളിച്ചിരുന്നത്... വഴക്കുപറയുമെന്നറിഞ്ഞിട്ടും തിരിച്ചു വിളിച്ചു... അങ്ങോട്ടൊന്നും പറയാന്‍ സമ്മതിക്കാതെ എന്നെ വഴക്ക് പറഞ്ഞു.. എല്ലാം കേട്ടു നിന്നു... അവസാനം കാര്യം തിരക്കിയപ്പോ കരച്ചില്‍ മാത്രമായിരുന്നു മറുപടി........... കാലം പിന്നെയും കടന്നു പോയി.. ഞങ്ങള്‍ ഒരുമിച്ച് ആ ക്ഷേത്രമുറ്റത്തെത്തി... അവനെ ഞാന്‍ ആദ്യമായി കണ്ട... അവന്റെ അന്ത്യകര്‍മങ്ങള്‍ക്ക് സാക്ഷിയായ.. അതെ മണ്ണില്‍...

No comments:

Post a Comment