Saturday, 26 November 2016

Sreedevi Vijayan

എന്‍റെ അച്ഛന്‍
തെളിഞ്ഞു നില്പതുണ്ടിതെന്‍റെ ഹൃത്തിലേറെ ശോഭയായ്
തെളിപ്പതുണ്ട് കൂരിരുട്ടിലേറെ മണ്‍ചിരാതുകള്‍
മറഞ്ഞുപോയിയെങ്കിലും മരിക്കുകില്ലയോര്‍മകള്‍
കരുത്തുമായിയെന്നുമെന്നുമൊപ്പമെന്‍ പിതാമഹന്‍
നിരന്തരം വിതച്ചു നന്മയാകുമേറെ വിത്തുകള്‍
പുറം തിരിഞ്ഞുമില്ല, വീഴ്ചയെന്നിലേറെയെത്തവേ
പറഞ്ഞു തന്നു തെറ്റുകള്‍, ചൊരിഞ്ഞു സ്നേഹസാന്ത്വനം,
നയിച്ചു നേര്‍വഴിക്ക് സൌമ്യമായിയെന്നെയെന്നുമേ
കടുത്ത കല്ലു, മുള്ളുകള്‍ നിറഞ്ഞ വീഥി തന്നിലും
ഒരുക്കി പൂക്കള്‍ കൊണ്ട് പാത, യെത്രയോ കരുതലായ്‌
തളര്‍ന്നു പോയിടുന്ന നേരമെത്തിടുന്നു താങ്ങുവാന്‍
അദൃശ്യമാം കരങ്ങള്‍, എന്നിലേറ്റിടുന്നു ധൈര്യവും
കുരുന്നു ബാല്യകാലചിത്രമെത്രയോ മനോഹരം
നിറഞ്ഞു വര്‍ണജാലമായ്, സുഗന്ധമായ്‌, കുളിര്‍മയായ്,
മറന്നതില്ലയൊന്നുമേ കടന്നുപോയ നാളുകള്‍
പൊതിഞ്ഞിടുന്നു മന്ദമായി, തെന്നലിന്‍ തലോടല്‍ പോല്‍,
വിരിഞ്ഞ മാറിലായിയെന്നെ ചേര്‍ത്തണച്ചിടുന്നതും
കുറുമ്പിലും അരുമയോടെയൊപ്പമായി നിന്നതും
കരം പിടിച്ചു കാന്തനോട് ചേര്‍ത്ത നാളില്‍ വിങ്ങലായ്
തരിച്ചു നിന്ന രൂപവും മറക്കുവാനിതാകുമോ?
സുകൃതം, എത്ര ജന്മപുണ്യ, മില്ല വേറെ ചൊല്ലുവാന്‍
പിറവി കൊണ്ടതീയതുല്യ സ്നേഹസാഗരത്തിലായ്
ഇരന്നിടുന്നതീശനോടിതൊന്നു മാത്രമെന്നുമേ
വരുന്ന ജന്മവും എനിക്ക് നല്കണേ, യീ സൌഭഗം.

No comments:

Post a Comment