Friday, 25 November 2016

Sivarajan Kovilazhikam

"രക്തസാക്ഷി"
========================
പാരതന്ത്ര്യത്തിന്റെ ചങ്ങലപ്പൂട്ടുകള്‍
പൊട്ടിച്ചെറിയുവാന്‍ ബന്ധം മറന്നവര്‍
നാളെയെന്നോമനസ്വപ്നത്തിനായന്നു
ജീവന്‍ കൊടുത്തവന്‍ രക്തസാക്ഷി.
കഴുകുമരത്തിന്റെ മുന്നില്‍ പതറാതെ
വിപ്ലവത്തിന്‍ പുത്തനിതിഹാസമായവര്‍
ഭഗത്-സിംഗുമാരവര്‍ രക്തനക്ഷത്രങ്ങള-
ണയാത്ത സമരാഗ്നി നല്കിമറഞ്ഞവര്‍.
ഒരുകണ്ണടക്കാരനൊറ്റമുണ്ടും ചുറ്റി,
ഹിംസയേയരുതെന്ന മന്ത്രമോതി,
വെടിയുണ്ടകൊണ്ടന്ത്യവിശ്രമംപൂകി
ബാപ്പുജിയെന്നയാ മഹാരക്തസാക്ഷി !
ഇന്നും പിറക്കുന്നു രക്തസാക്ഷി മരണ-
മെന്തിനെന്നറിയാത്താ ബലിമൃഗംപോലെ
സ്മരണകളില്ലാത്ത സ്മാരകമായിരം
തെരുവില്‍ പിറക്കുന്നു ചുടലകള്‍പോലെ.
നിറമുള്ള കൊടികള്‍ക്ക്, കാണാത്ത നിയതിക്ക്
ചുടുചോര നല്കുന്നു ചാവേര്‍ക്കിടാങ്ങള്‍ !
അമ്മയ്ക്കു കണ്ണുനീര്‍ നല്കിമറഞ്ഞവന്‍
നവകുരുതിക്കു വരിയോല, പുതുരക്തസാക്ഷി.
മടിക്കുത്തഴിച്ചവര്‍ ന്യായം വിളമ്പി-
യിരയെന്ന പേരുമായലയുന്നു പെണ്ണവള്‍
തെളിവുകള്‍ തേടുന്ന, നിയമം ചിരിക്കവേ
തെളിയാത്ത നീതിയും രക്തസാക്ഷി !
പാടുന്നു പിന്നയും പഴയോരാ പല്ലവി
പാരതന്ത്ര്യംതന്നെ പാരിലിന്നെന്ന് !
ഹൃത്തില്‍ നിറയ്ക്കാം സ്നേഹമൊരുമതമായ്
ആ മഹാഗാന്ധിക്കു ഹാരങ്ങള്‍ ചാര്‍ത്താം.
===============================
ശിവരാജന്‍,കോവിലഴികം
മയ്യനാട്,കൊല്ലം.

No comments:

Post a Comment